National
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ശശി തരൂർ എംപി സമ്മതിച്ചുവെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അവകാശവാദം തള്ളി തരൂർ. പാർലമെന്റിലെ സംഭാഷണത്തിനിടെ തരൂർ ഇക്കാര്യം സമ്മതിച്ചുവെന്നായിരുന്നു റിജിജുവിന്റെ പ്രസ്താവന. എന്നാൽ അത്തരത്തിലൊരു കാര്യം താൻ പറഞ്ഞിട്ടില്ലെന്നും അത് തെളിയിക്കാൻ തന്റെ പക്കൽ ഏഴ് സാക്ഷികളുണ്ടെന്നും തരൂർ തിരിച്ചടിച്ചു.
ഒരു അഭിമുഖത്തിനിടെയാണ് റിജിജു ഈ സംഭാഷണം വെളിപ്പെടുത്തിയത്. "തരൂർ സ്ത്രീവിരുദ്ധനല്ലെന്ന് ഞാനും അദ്ദേഹം സ്ത്രീവിരുദ്ധനല്ലെന്ന് തരൂരും സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ഞാൻ പറഞ്ഞപ്പോൾ തരൂർ അത് ഒരു തരത്തിൽ അംഗീകരിക്കുകയായിരുന്നു," എന്നായിരുന്നു റിജിജുവിന്റെ വാക്കുകൾ.
റിജിജുവിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തരൂർ ഇതിനെ ശക്തമായി എതിർത്തു. "ഞാൻ ഒരിക്കലും അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ആ സമയത്ത് എടുത്ത ഫോട്ടോയിലുള്ള ഏഴ് പേർക്ക് ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കും. മന്ത്രി പറഞ്ഞത് പോലെയല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ ഒരു തരത്തിലും അത് സമ്മതിച്ചിട്ടില്ല," തരൂർ വ്യക്തമാക്കി.
കോൺഗ്രസ് എന്നും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊണ്ടിട്ടുള്ള പാർട്ടിയാണെന്ന് തരൂർ പറഞ്ഞു. സോണിയ ഗാന്ധിയെപ്പോലൊരു കരുത്തുറ്റ വനിതാ അധ്യക്ഷയ്ക്ക് കീഴിൽ കോൺഗ്രസ് വനിതാ സംവരണ ബില്ലിനായി പോരാടിയിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാതെ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നത്.
National
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ് കർദിനാൾ ആന്‍റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്ക കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സാങ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിലെ ഉന്നതരെ ആശങ്കകൾ അറിയിക്കുമെന്ന് റിജിജുവിൽ നിന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിലെ ബില്ലിലെ ഭേദഗതികൾ പാസാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംഘം കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. അതേസമയം എഫ്സിആർഎ ബാധകമായ എല്ലാ വിഭാഗവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചിട്ടുണ്ട്.
കിരൺ റിജിജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടന്നേക്കും. എന്നാൽ ഇന്നത്തെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.
മാർച്ച് 25 ആണ് എഫ്സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവിധ ബിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ബില്ലിലെ വിവാദമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്ന് ഉയർന്നതോടെ ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി.
കോൺഗ്രസ് അടക്കം പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും പാർലമെന്‍റിന്‍റെ പരിഗണനനയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. അതിന് മുമ്പായി ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ള വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം.
Kerala
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിനെക്കുറിച്ചു യുഡിഎഫും എൽഡിഎഫും നുണപ്രചാരണം നടത്തുകയാണെന്നു കേന്ദ്ര ന്യൂനപക്ഷ, പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു.
ഒരു മതവിഭാഗത്തെയും ലക്ഷ്യംവച്ചല്ലെന്നും വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയാനാണു ഭേദഗതിയെന്നും മന്ത്രി അവകാശപ്പെട്ടു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കു ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികളുണ്ട്. അതിനാലാണു ചില നടപടികൾ എടുക്കുന്നതെന്നും റിജിജു പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ വേഷവിധാനത്തെയും പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റ് ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും സഭയുടെ മര്യാദകളും അന്തസും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തുന്ന രീതിയും അവിടുത്തെ പെരുമാറ്റവും സഭയുടെ ഗൗരവത്തെ കുറയ്ക്കുന്നതാണെന്ന് റിജിജു ആരോപിച്ചു. പാർലമെന്റിനെ ഒരു 'പിക്നിക് സ്പോട്ട്' ആയി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ടി-ഷർട്ട് ധരിച്ചുള്ള സഭയിലെ സാന്നിധ്യവും അദ്ദേഹത്തിന്റെ ചില പ്രസംഗ ശൈലികളും മുൻപും ബിജെപി നേതാക്കളുടെ വിമർശനത്തിന് കാരണമായിരുന്നു.
ജനപ്രതിനിധികൾ സഭയ്ക്കുള്ളിൽ മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും പുലർത്തണം. ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയതോടെ സഭ പ്രക്ഷുബ്ധമായി.
പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് ഗൗരവ് ഗൊഗോയ് സംസാരിച്ചത്. സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത ഗൊഗോയ്, പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
ഗൊഗോയ്യുടെ പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. സ്പീക്കറുടെ പദവിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, ചട്ടങ്ങൾ പാലിക്കാതെ സഭ തടസപ്പെടുത്തുന്നവരാണ് നിഷ്പക്ഷതയെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കർ സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷത്തിന് ചർച്ചകളിൽ താത്പര്യമില്ലെന്നും ബഹളം വെച്ച് സഭ സ്തംഭിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും റിജിജു പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് തന്നെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
National
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ 19 വരെ നടക്കും.
ഈ കാലയളവിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.
പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നിർണായകമാകും.